Monday 24 September 2012

പരിഷത്ത് കൂടംകുളം ജാഥ ആരംഭിച്ചു


കണ്ണൂര്‍ : ആണവ നിലയത്തിനെതിരായി സമരം ചെയ്യുന്ന തമിഴ്‌നാട്ടിലെ ജനതയ്ക്ക് ഐക്യദാര്‍ഖ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജാഥ ഇന്ന് സപ്തംബര്‍ 24 വൈകുന്നേരം 4 മണിക്ക് പെരിങ്ങോത്ത് നിന്നും ആരംഭിച്ചു. നമുക്കെല്ലവര്‍ക്കും വേണ്ടിയാണ് കൂടംകുളത്തുകാര്‍  സമരം ചെയ്യുന്നതെന്നും അതിനാല്‍ അവരുടെ സമരത്തെ വിജയിപ്പിക്കാന്‍ കേരളീയര്‍ക്കുകൂടി ബാധ്യത ഉണ്ടെന്നും പ്രശസ്ത  പരിസ്ഥിതി ശാസ്ത്രജ്ഞനും സാങ്കേതിക വിദഗ്ധനുമായ ഡോ.എ അച്യുതന്‍ ജാഥ ഉത്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു .
ഇന്ത്യക്ക് ആണവ  വൈദ്യതി വേണ്ടെന്നു വെച്ചാലും വികസനം ഇല്ലാതാകുന്നില്ല. ലോകതെല്ലാം ആണവ    നിലയങ്ങള്‍ അടച്ചു പൂട്ടിക്കൊന്റിരിക്കുകയാണ്. ഇന്ത്യയില്‍ കൂടംകുളത്തും   ജൈതാപൂരിലും സമരം നടത്തുന്ന സാധാരണ ജനങ്ങളെ അടിച്ചമര്‍ത്തിയും ആണവ നിലയം സ്ഥാപിക്കും എന്നാനു സര്‍ക്കാര്‍ പറയുന്നത്. ഈ സമരങ്ങളോടു ജനകീയ ഐക്യം പ്രഖ്യാപിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണം. അദ്ദേഹം ആവശ്യപ്പെട്ടു. ആണവ നിലയങ്ങല്ക് ചെലവഴിക്കുന്ന തുക സൌരോര്‍ജ  വികസനത്തിന്‌ ഉപയോഗിക്കണം. ഇന്നത്തെ സര്‍ക്കാര്‍ നയം ലോക ആണവ ലോബിക്ക് വേണ്ടിയുള്ളതാണ്. നിലവിലുള്ള ആണവ നിലയങ്ങള്‍ ക്രമേണ അടച്ചു പൂട്ടണം. കൂടം കുളം നിലയം പൂര്‍ത്തിയായെങ്കിലും കമ്മീഷന്‍ ചെയ്യാതെ ഉപേക്ഷിക്കണം. ആണവ നിലയങ്ങള്‍ ഇല്ലെങ്കിലും ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ തത്കാലത്തേക്ക് താപ നിലയങ്ങളുടെ ശേഷി  12 ശതമാനം വരെ വര്‍ദ്ധിപ്പിച്ചാല്‍ മതി. അതോടൊപ്പം സൌരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുകയും വേണം.

പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ പ്രൊഫ. പി.കെ. രവീന്ദ്രന്‍ സംസാരിച്ചു. ടി.വി. നാരായണന്‍ സ്വാഗതവും ടി. സൈനുദ്ദീന്‍ കൃതജ്ഞതയും പറഞ്ഞു. ജാഥ 25 ന് രാവിലെ 9 മണിക്ക് കണ്ണൂരിലും 10 മണിക്ക് തലശ്ശേരിയിലും എത്തിച്ചേരും.

വിവിധ ജില്ലകളിലെ 30 ഓളം കേന്ദ്രത്തിലെ സ്വീകരണത്തിന് ശേഷം ജാഥ 28 ന് കൂടംകുളത്ത് സമാപിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ പ്രഭാഷണം, സംവാദം, ലഘുലേഖ പ്രചരണം തുടങ്ങിയവ സംഘടിപ്പിക്കും.
 എ. ഐ. പി. എസ്. എന്‍. ജനറല്‍ സെക്രട്ടറി ടി. ഗംഗാധരന്‍, പരിഷത്ത് കേന്ദ്ര നിര്‍വ്വാഹക സമിതി അംഗങ്ങളായ  വി. വിനോദ്, വി. വി. ശ്രീനിവാസന്‍, പി. വി. ദിവാകരന്‍, ടി. വി. നാരായണന്‍, എ. എം. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ജാഥയില്‍ അംഗങ്ങളായിരിക്കും.

Monday 17 September 2012

കൂടങ്കുളം സമരത്തെ പിന്തുണയ്ക്കുക


കൂടങ്കുളത്തുകാര്‍ സമരം ചെയ്യുന്നത്
നമുക്കും കൂടി വേണ്ടി!
ഒരു ആണവാപകടം ഉണ്ടായാല്‍ അത് രാജ്യത്തെ മുഴുവനുമായാണ് ബാധിക്കുക എന്ന് ചെര്‍ണോബിലും ഫുകുഷിമയും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പല ദശലക്ഷം ഡോളര്‍ ആണ് പ്രസ്തുത അപകടങ്ങള്‍ക്ക് ബന്ധപ്പെട്ട രാജ്യങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്ന വില. തീര്‍ച്ചയായും പ്രാദേശിക വാസികള്‍ക്കായിരിക്കും മുഖ്യ ആഘാതം എന്ന് മാത്രം. അതുകൊണ്ടുതന്നെ, ഏതെങ്കിലും പ്രദേശത്ത് ആണവനിലയം ആരംഭിക്കാന്‍ നിര്‍ദേശം ഉണ്ടായാല്‍ ദേശവാസികളായിരിക്കും എതിര്‍പ്പുമായി മുന്നിട്ടിറങ്ങുക. പക്ഷേ, അത് അവരുടെ പ്രശ്‌നം മാത്രമാണ് എന്ന നിലപാട് എടുക്കുന്നത് ആത്മഹത്യാപരം ആയിരിക്കും. ചീമേനി ആണവനിലയത്തിനെതിരെ സമരം ചെയ്തത് ചീമേനിക്കാര്‍ മാത്രമായിരുന്നില്ല എന്ന് ഓര്‍ക്കുക. അത് നമ്മുടെ എല്ലാവരുടെയും സമരം ആയിരുന്നു. അതുകൊണ്ടാണ് കേരളത്തില്‍ ഒരു ആണവനിലയം സ്ഥാപിക്കണം എന്ന് ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയ നമ്മുടെ നിയമസഭ പോലും പിന്നീട് അക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കാന്‍ നിര്‍ബന്ധിതമായത്.
കൂടങ്കുളം സമരത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. നമുക്കെല്ലാവര്‍ക്കും വേണ്ടിയുള്ള സമരത്തിലെ മുന്നണിപ്പോരാളികള്‍ മാത്രമാണവര്‍. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഇന്ത്യാ ഗവണ്മെന്റില്‍ സമ്മര്‍ദം ചെലുത്താനുള്ള ധാര്‍മിക ഉത്തരവാദിത്തം നമുക്കെല്ലാം ഉണ്ട്.
സൗരോര്‍ജം പവനോര്‍ജം മുതലായ ബദല്‍ ഊര്‍ജ സ്രോതസ്സുകളുടെ സാധ്യതയും സാധുതയും തെളിയിക്കപ്പെട്ടുകഴിഞ്ഞ ഇക്കാലത്ത്, ഇനി ആണവനിലയങ്ങള്‍ വേണ്ട എന്ന് ജര്‍മനിപോലെ സാങ്കേതിക വിദ്യയില്‍ മികച്ചുനില്‍ക്കുന്ന രാജ്യങ്ങള്‍ പോലും തീരുമാനം എടുത്തിരിക്കുന്ന ഇക്കാലത്ത്, ഇന്ത്യ മുന്നോട്ടുവച്ച കാല് പിന്നോട്ട് വലിക്കില്ല എന്ന ദുര്‍വാശിയോടെ ജനങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ആണവപരിപാടിയുമായി മുന്നോട്ടുപോകുന്നത് ദൗര്‍ഭാഗ്യകരമാണ്, പ്രതിഷേധാര്‍ഹമാണ്. ഈ ഉദ്യമത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വാങ്ങണമെന്നും കൂടംകുളം ആണവനിലയം കമ്മീഷന് ചെയ്യരുതെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. കൂടംകുളത്ത് സമരം ചെയ്യുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സകലവിധ പിന്തുണയും പ്രഖ്യാപിക്കുന്നു.
   
കെ ടി രാധാകൃഷ്ണന്‍
പ്രസിഡന്റ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
(സംസ്ഥാന കമ്മിറ്റി)